8/09/2014

അജ്ഞത

                   രാത്രിയ്ക്ക് കനമേറികൊണ്ടിരുന്നു. പതിയെ, ചുറ്റിലെ പാറക്കൂട്ടങ്ങളും നീർചാലുമെല്ലാം അതിൽ ലയിയ്ക്കുന്നു. ശബ്ദങ്ങൾ മാത്രമുണ്ട്. ഏതോ എരണ്ടപക്ഷിയുടെ. സ്വന്തം കൂടെത്താനുള്ള വ്യഗ്രതയിലായിരിയ്ക്കണം അതിങ്ങനെ അടുക്കും ചിട്ടയുമില്ലാത്ത രാഗം ആലപിയ്ക്കുന്നത്. അല്ലെങ്കിൽ, സ്വന്തം ഇണയെ തേടിയിട്ടാവാം. സ്വന്തം, സ്വന്തം. എനിയ്ക്കെന്താണ് സ്വന്തമെന്നു പറയാൻ? എല്ലാമുണ്ടായിരുന്നല്ലോ, സ്വയം കളഞ്ഞുകുളിച്ചതല്ലേ..
                 
                  ശബ്ദങ്ങൾ തമ്മിൽ വേർതിരിയ്ക്കാൻ ചെവി വീണ്ടും വട്ടംപിടിയ്ക്കുമ്പോൾ.. ഇല്ല, കഴിയുന്നില്ല. ഈ പഴകിയളിഞ്ഞ സൗഹൃദങ്ങൾ ശ്രമത്തിന് തടയിടുന്നു. ഫ്രാങ്കോ കാലിയായ മക്ഡോവൽസിലെ അവസാന തുള്ളി കൂടി നുണയാൻ പാറയുടെ അഗ്രത്തിൽ തപസ്സു തുടങ്ങിയിട്ട് ഏറെ നേരമായി. സുധി ഈർപ്പമുള്ള കളിമണ്ണിൽ വേരുകളാഴ്ത്തി ഉറക്കമാണ്. അപ്പോഴും നിർത്തില്ല, അവന്റെ നശിച്ച കൂർക്കംവലി. ബോധത്തിന്റെ അണു ഇനിയും അവശേഷിയ്ക്കുന്നത് സനിലിന്റെ തലയിൽ  മാത്രം. അവനോ, എന്നെ നിരന്തരം കുറ്റപ്പെടുത്തി..

                  "നിനക്ക് വഴി തെറ്റി, അല്ലേടാ? അതോ നീ ഞങ്ങളെ ഒറ്റികൊടുക്കുകയായിരുന്നോ? നീ പോലീസിന്റെ ആളാ, ഇതൊക്കെ നിന്റെ അടവാണ്."

               മറുത്തൊന്നും പറഞ്ഞില്ല. ലഹരിയുടെ കളിയാണ് അവനെകൊണ്ടിങ്ങനെയൊക്കെ പറയിപ്പിയ്ക്കുന്നത്. അന്തമില്ലാതെ പുലമ്പുന്നു.. തികഞ്ഞ ആത്മാർഥതയോടെയാണെങ്കിൽ കാര്യങ്ങൾ ഇതിനകം കൂടുതൽ വഷളാകുമായിരുന്നു. അത്യാവാശ്യം മൂർച്ചയുള്ള ഒരു കുപ്പിച്ചില്ല് സമീപത്തുതന്നെ കിടക്കുമ്പോൾ.. എന്നുവെച്ചിതെല്ലാം തള്ളിക്കളയാനും ആവില്ല. ഇതെല്ലാം ഒരു സൂചനയാണ്. സംഘത്തിന് എന്നിലെ വിശ്വാസം നശിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു.

             പണ്ടെപ്പോഴോ ഇതിനെല്ലാം ഇറങ്ങിതിരിച്ചതുതന്നെ എല്ലാംകൊണ്ടും പൊറുതിമുട്ടിയിട്ടായിരുന്നു. മോഷണം ഒരു തൊഴിലാക്കാൻ ആരും ആഗ്രഹിയ്ക്കുന്നതല്ലല്ലോ. കഴിഞ്ഞുകൂടാനുള്ളതൊക്കെ സമ്പാദിച്ചാൽ എല്ലാം നിർത്താൻ തീരുമാനിച്ചിരുന്നു. പക്ഷെ അതെല്ലാം വിദൂരമായ ആശ മാത്രമാണ്. സംഘം അത് അനുവദിയ്ക്കുമോ? എല്ലാമായപ്പോൾ നല്ലവൻ ചമഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നു..
         
        ഒന്നും വേണ്ടിയിരുന്നില്ല. മറ്റാരുടെയോ അദ്ധ്വാനത്തിന്റെ ഉഛിഷ്ടം നക്കുന്നു, തെരുവുനായ്ക്കളെ പോലെ.. ഓർക്കുംതോറും ഉള്ളിൽ  നിന്നെന്തോ തികട്ടുന്നു. പിന്നെ, തികട്ടലിന്റെ കയപ്പുമാറ്റാൻ അല്പം കൂടി വിശാലാർഥത്തിൽ നോക്കുമ്പോൾ.. "കക്കുന്നത്‌ സമൂഹത്തിൽ നിന്നാണ്. വ്യക്തിത്വങ്ങളെ അംഗീകരിയ്ക്കാൻ അറിയാത്ത മനുഷ്യരുടെ സമൂഹത്തിൽ നിന്ന്."

            മനസ്സിൽ ഒരു കണ്ണാടി. അതിൽ എന്റെ മുഖം. വെളുവെളുത്ത വരകൾ ഒറ്റയും തറ്റയുമായി ഒഴുകുന്ന തലമുടി മുതൽ കഴുത്തിലെ ആദാമിന്റെ അപ്പിൾ വരെ. എന്നാൽ, അത് ഞാനല്ല. നിമിഷങ്ങളുടെ ഇളപ്പമുള്ള, അതിസമർഥനായ എന്റെ ഇരട്ടസഹോദരൻ ആണ്. ഇടതുനെറ്റിയിലെ ഒരു മറുക് മാത്രമായിരുന്നു തമ്മിൽ അറിയാൻ അച്ഛന് ഏകമാർഗ്ഗം. ജനിച്ച അന്ന് മുതൽ ഇത്തിക്കണ്ണി പോലെ ഒട്ടിച്ചേർന്ന കറുമ്പൻ മറുക്. ഒരു വല്ലാത്ത നോട്ടത്തോടെ അന്ന് അച്ഛൻ പറയാറുള്ളത് ശരിയായിരിയ്ക്കണം.. "നിന്റെ തലച്ചോറ് മുഴുവൻ ഇവൻ തിന്നെന്നാ തോന്നണെ." വഴിക്കണക്കുകൾ വഴങ്ങാത്തതിന്റെ പിറകിൽ അയാൾ കണ്ടെത്തിയ കാരണം. അല്പം കൂടി മുതിർന്നപ്പോൾ ശാസന മറ്റൊരു രൂപത്തിൽ ആയി, "അവനെ കണ്ടുപഠിയ്ക്ക്.. അവനെ കണ്ടുപഠിയ്ക്ക്.."  ഈ രണ്ടു മുഖങ്ങളും കണ്ണാടിയിൽ തെളിഞ്ഞാൽ പിന്നെ മുന്നും പിന്നും നോക്കാനില്ല. ഏത് കൊടിയ ദുഷ്ടതയും ചെയ്യാൻ കഴിയും.

          സംഘത്തിൽ വേരുറപ്പിയ്ക്കാനുള്ള ഊർജത്തിന്റെ രഹസ്യവും ഇതുതന്നെ. തുടക്കക്കാരന്റെ ആവേശമായിരുന്നു. ഇപ്പോൾ അതില്ല. സംഘം എന്നെ ഇനി മുതൽ അപരനായി കണക്കാക്കും. തമ്മിലുള്ള വിശ്വാസം നശിച്ച സ്ഥിതിയ്ക്ക്.രക്ഷപ്പെടാൻ കിട്ടിയ അവസരമാണിത്. നേരിയ കാറ്റ് വീശാൻ തുടങ്ങിയതോടെ സനിലും നിദ്രയിൽ ആണ്ടു. നിരത്ത് ലക്ഷ്യമാക്കി ഓടുമ്പോൾ ഇടയ്ക്ക് പിറകോട്ട് നോട്ടമെയ്തു. "കൂട്ടുകാരെ, പോവുകയാണ്. നിങ്ങളുടെ കൊള്ളമുതൽ അവിടെ തന്നെ സുരക്ഷിതമായിട്ടിരിയ്ക്കുന്നു."

         സുപരിചിതമായ വഴികൾ. മുൻപരിചയത്തിന്റെ ബലത്തിൽ ധൈര്യത്തോടെ കാലെടുത്തുവെയ്ക്കാം. പാറകളിൽ  തെന്നിവീഴില്ല, എത്ര ഇരുട്ടിയാലും. പണ്ടൊക്കെ അമ്മാവന്റെ വീട്ടിലേയ്ക്ക് നടക്കാറുള്ള കുറുക്കുവഴികളൊന്നും മറന്നിട്ടില്ല. ഇപ്പോൾ ഇതിലെ ഹൈവേ കൂടി കടന്നുപോവുന്നു.

           അമ്മാവന്റെ ചരമവാർത്ത അടുത്തിടെ ഏതോ പത്രത്തിൽ കണ്ടു. കാൽപേജിൽ നിന്നും പരേതരുടെ കൃത്രിമ ഗൗരവത്തോടെ എത്തിനോക്കുന്നു. കൂടെ അടികുറിപ്പും, 'Condolences. Prakashan, Radha and workers of Amma's Pickles Ltd.' അതുകൊണ്ടിപ്പോൾ അച്ചാർ കമ്പനി എന്റെ അനിയനും അമ്മാവന്റെ മകനും കൂടി നോക്കിനടത്തുന്നു. പിതാമഹന്മാരുടെ കാലം തൊട്ടുള്ള വ്യവസായം പുതിയ മാനങ്ങൾ കീഴടക്കികൊണ്ടിരിയ്ക്കുകയാണ്. അസൂയാവഹമായ വളർച്ച.

         ഇനി അതെല്ലാം ഓർത്തിട്ട്‌ എന്ത് കാര്യം.. ദുഷ്പേര് വേഗം പടരുന്ന ഒന്നായതുകൊണ്ട് കുടുംബത്തിലേയ്ക്ക് മടങ്ങാൻ നിവൃത്തിയില്ല. എല്ലാ തെറ്റുകളുടെയും ഉറവിടം എന്റെ അഹന്ത തന്നെ. കമ്പനി നടത്തിപ്പിനുള്ള പ്രാപ്തിയില്ലെങ്കിലും അനിയന്റെ കീഴിൽ വിനീതസേവകനായി നിൽക്കാമായിരുന്നു. ആൾക്കാർ എന്തും പറയട്ടെ.. "മുതലാളി എത്ര നല്ലവനാണ്. അതുകൊണ്ടല്ലേ ഇവനൊക്കെ ഈ പോസ്റ്റിൽ ഞെളിഞ്ഞിരിയ്ക്കുന്നത്.." അതെ, മണ്ടന്മാർ അറിവിനും ബുദ്ധിയ്ക്കും മുന്നിൽ വിധേയത്വം പാലിയ്ക്കണം. അത് പല അളവുകളിൽ വീതിയ്ക്കുന്ന ഏതോ ശക്തിയെ ചോദ്യം ചെയ്യാൻ അവന് അധികാരമില്ല.

        അപ്പോൾ യാഥാർഥ്യം പതിന്മടങ്ങ്‌ ശക്തിയോടെ വീണ്ടും അവതരിച്ചു. നടന്നുതീർത്ത രണ്ടു വിപരീതവഴികളും അടഞ്ഞിരിയ്ക്കുകയാണ്. മുന്നിൽ അനന്തമായ സാധ്യതകളുടെ ഭാരം. ഒടുവിൽ, ഒരു തീരുമാനത്തിലെത്തി. പുതിയ സ്വത്വം തിരഞ്ഞെടുക്കുന്നതിന് മുൻപ്‌ നഷ്ടപ്പെടുത്തിയ ജീവിതമെന്തെന്ന് അറിയണം. പിന്നെ താമസിച്ചില്ല. അനിയനെ ഉള്ളിലാവാഹിച്ചുകൊണ്ട്‌ ഒരു നടത്തമായിരുന്നു, അമ്മാവന്റെ വീട്ടിലേയ്ക്ക്. ഈ തമാശകളിയിൽ പിടിയ്ക്കപ്പെടാൻ ഒരു പഴുതേയുള്ളൂ, നെറ്റിയിലെ മറുക്. എങ്കിലും കുഴപ്പമില്ല, കാലണയ്ക്ക് വകയില്ലാത്ത എന്നെ കണ്ട വിവരം അവൻ രഹസ്യമായി വെയ്ക്കുകയേയുള്ളൂ. എനിയ്ക്കുറപ്പുണ്ട്‌.

       ഗേറ്റ് തുറന്ന ഞെരക്കത്തിനൊപ്പം നായ്കൂട്ടിൽ നിന്ന് ശബ്ദങ്ങളുയർന്നു. വിശാലമായ മുറ്റം പകുതിയെത്തിയപ്പോഴേയ്ക്കും അവൻ വാതിൽ തുറന്നു. വരാന്തയിൽ നിന്നുള്ള പ്രകാശം എന്റെ മുഖം അനാവൃതമാക്കി.

        "ആ, നീയെന്താ ഈ നേരത്ത്?"
         "ഒരു യാത്ര കഴിഞ്ഞ് വരുമ്പൊ വണ്ടി പഞ്ചർ ആയി."
         "എന്നിട്ടെവിടെ?"
         "അടുത്തൊരു വർക്ക്‌ഷോപ്പിൽ. നാളെ കിട്ടും. അല്ലെങ്കിലും ഇങ്ങോട്ടൊക്കെ ഇറങ്ങണമെന്ന് കുറെ നാളായി വിചാരിയ്ക്കുന്നു. ഇപ്പോഴാ സമയം കിട്ടിയത്."

       അത് പൊളിഞ്ഞുവീഴാൻ സാധ്യതയുള്ള ദുർബലമായ ഒരു ന്യാമായിരുന്നു. എന്റെ അനിയൻ ഇവിടെ സ്ഥിരം സന്ദർശകനായിരിയ്ക്കില്ലെന്ന് ഊഹിച്ചു. അയാൾ അത് ശരിവെച്ചു.

       "വേതനപ്രശ്നം പറയാനാണോ?"
        "അതൊന്നുമല്ല. നീ കഴിയ്ക്കാൻ എന്തെങ്കിലുമെടുക്ക്, നല്ല വിശപ്പുണ്ട്."

         ഏറെ നാളുകൾക്ക് ശേഷം സുലഭമായി ശാപ്പിട്ടു. കുടുംബവിശേഷങ്ങൾ പലതും അയാൾ വാതോരാതെ സംസാരിച്ചു. എനിയ്ക്ക് മടുപ്പ് തോന്നി. അയാൾക്കെന്റെ പെരുമാറ്റത്തിൽ അപാകതകളൊന്നും തോന്നിയിട്ടില്ല എന്നത് എന്നെ അതിശയിപ്പിച്ചു. എന്റെ നെറ്റിയിലെ അടയാളം പോലും അയാൾ കണ്ടമട്ടില്ല. തമ്മിൽ വേർതിരിയ്ക്കാൻ രണ്ടു പേർ ഇല്ലാത്തതുകൊണ്ട് എല്ലാവരും ആ പതിവ് സന്തോഷപൂർവ്വം ഉപേക്ഷിച്ചിരിയ്ക്കും .. "അവൻ ചത്തു!"

         പെട്ടെന്ന്, എന്റെ സിരകളിലൂടെ ഒരു തണുപ്പ് ഇരച്ചുകയറി. കാലങ്ങൾക്ക് ശേഷം വീണ്ടും ഭൂമിയിൽ ജീവിയ്ക്കാൻ വിധിയ്ക്കപ്പെട്ട മരിച്ചവന്റെ വ്യർത്ഥതാബോധം. തിരിഞ്ഞോടാൻ ശ്രമിയ്ക്കുമ്പോൾ.. ഇല്ല, കാലുകൾ നിശ്ചലം. ഞാൻ നിർഭാഗ്യവാനായ ഒരു കേൾവിക്കാരൻ മാത്രമായി. അവൻ അപ്പോഴും എന്നെ തീർത്തും അവഗണിച്ചുകൊണ്ട് സംസാരം തുടർന്നു..
     
       "പിന്നെ, മറ്റവന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കണം.. നിന്റെ ചേട്ടനെ കുറിച്ചാ പറഞ്ഞത്. അച്ഛന്റെ ഈ കടുംപിടിത്തം നമുക്ക് അപകടമാണ്. അല്ലെങ്കിലും, ഇത്ര കാലമായി തിരിഞ്ഞുനോക്കാത്ത മോനോട് മൂപ്പിലാനെന്താ പെട്ടെന്നൊരു സ്നേഹം? നീ ആളോട് കാര്യങ്ങളെല്ലാം സംസാരിയ്ക്ക്. അല്ലെങ്കിൽ ഏക്കറുകണക്കിനുള്ള എസ്റ്റേറ്റ്‌ ഭൂമി മുഴുവൻ അവന്റെ പേർക്കങ്ങെഴുതും."

      ചോദ്യങ്ങൾ എന്നെ പൊതിഞ്ഞു. ഒന്നും മനസ്സിലാവുന്നില്ല. വെറുക്കാൻ പഠിപ്പിച്ച ആളെ കുറിച്ചാണ് ഈ പറയുന്നതെല്ലാം.. ഇതെല്ലാം കേൾക്കാനായി ഇങ്ങോട്ട് വന്നത് തന്നെ തെറ്റ്. അറിയാൻ പാടില്ലാത്ത, ആകൃതികളിലെ ക്രമരാഹിത്യം. അനാവശ്യമായ അറിവുകൾ സകലതിന്റെയും താളം തെറ്റിയ്ക്കുന്നു. അജ്ഞതയാണ് സൗകാര്യപ്രദം.

        എവിടെയും നിക്കകള്ളിയില്ലാതെ, കനമില്ലാത്ത ഒരു അപ്പൂപ്പൻതാടിയായി, ജനലഴികളിൽ ഉരുമ്മികൊണ്ട് ജീവൻ  പുറത്തേയ്ക്കൊഴുകി. സമസ്യകളുടെ ഭാരവും പേറി..

        തനിയ്ക്കുമുന്നിലെ പ്രതികരിയ്ക്കാത്ത, തണുത്തുവിറങ്ങലിച്ച ശരീരത്തോട് അയാൾ വീണ്ടും ചോദിച്ചു,
     
        "എന്താ നിന്റെ അഭിപ്രായം?"

   

               

The pesky one among my multitudes

                      That one miserable crook who seeks constant validation? That devoured books like a bookworm without even an inkling of...