10/30/2012

രാത്രിയ്ക്ക് ശേഷം..

              ഒന്നാം പ്ലാട്ഫോമിനററത്തെ മൂത്രപ്പുരയുടെ മങ്ങിയ വെട്ടം വരെ ഇപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയുന്നു. അര്‍ധരാത്രികളില്‍ പോലും അറ്റം ഇത്രയും തെളിഞ്ഞു കണ്ടിട്ടില്ല. അപ്പോഴെല്ലാം പത്തുപതിനഞ്ചു പേരെങ്കിലും വണ്ടി കാത്തുനില്‍ക്കാറുണ്ട്. പിച്ചും പേയും വിളിച്ചുപറയുന്ന ഒരാളൊഴികെ ഇന്ന് എന്റെയൊപ്പം മറ്റാരുമില്ല. മേല്കൂരയുടെ ഏതൊക്കെയോ കോണുകളില്‍ നിന്നുമുള്ള പ്രാവുകളുടെ ചിറകടിയും ട്യൂബ് ലൈററുകളുടെ കോരിച്ചൊരിയുന്ന വെളിച്ചവുമെല്ലാം മറ്റാരുടെയോ സ്വപ്നത്തിന്റെ ബാക്കിയായിരിയ്ക്കാം.
                   തീവണ്ടികളെ ചലിപിയ്ക്കാന്‍ കെല്പ്പില്ലെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കുന്ന ആ സ്ത്രീശബ്ദമെങ്കിലും കേട്ടിരുന്നെങ്കില്‍.. മുകളില്‍ നിന്ന് ഒടുവില്‍ ഉത്തരവ് ലഭിച്ചിട്ട് എത്ര നേരമായി? മേശയിലെ കടലാസ്സ് താളുകള്‍ക്കിടയില്‍ മയങ്ങുന്ന വാച്ച് എടുത്തപ്പോഴാണ് മറ്റൊരു മുന മനസ്സില്‍ കോറിയത്‌,അതും ഉറക്കമായിരിയ്ക്കുന്നു. ആറില്‍ നിന്നും ഉയരാന്‍ പ്രയാസപ്പെട്ടുകൊണ്ട് സെക്കണ്ട് സൂചി നിമിഷങ്ങള്‍ക്കിടയില്‍ ചാഞ്ചാടി. നാലഞ്ചു വര്‍ഷമായിട്ടും ചതിച്ചി ട്ടില്ലാത്ത സൂചി.
                   അതുമിതും ആലോചിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. എന്തായാലും,അതിലും നല്ലത് ഒക്കെ ഒരു സ്വപ്നമായി കരുതുക തന്നെ.വിജനമായ സ്റ്റേഷനും എവിടെയോ നിന്ന് ഏതോ അതിരുകള്‍ തേടി നീളുന്ന ഈ പാളങ്ങളുമെല്ലാം  ഒരു സ്വപ്നം തന്നെയായിരിയ്ക്കാം..
                          അലയാന്‍ വെമ്പുന്ന കണ്ണുകളെ ഒരിയ്ക്കല്‍ കൂടി ചുമരിലെ ആറ് സ്ക്രീനുകളിലേയ്ക്ക് പായിച്ചു. എല്ലാം ഒരേ കഥ തന്നെ ആവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ആറു സ്ക്രീനുകളും ഒന്നിച്ചു പറഞ്ഞു," അയാള്‍ എത്തിയിട്ടില്ല..".
                           "എപ്പോള്‍ എത്തുമെന്ന് വല്ല പിടിയുമുണ്ടോ?"
                           "ഒന്നും പറയാറായിട്ടില്ല.. അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പറയാന്‍ പോലും നമ്മുടെ പോലീസ് തലവന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല."
                            ചോദിച്ചത് വിഢിത്തമായിപ്പോയി. അല്ലെങ്കിലും, ഇവരോടൊക്കെ ചോദിച്ചിട്ടെന്തു കാര്യം? എവിടെയും തൊടാത്ത, വില കുറഞ്ഞ ഉത്തരങ്ങളല്ലാതെ..
                             സമയത്തിനു കനം കൂടി കൊണ്ടിരിയ്ക്കുകയാണ്. ഒരു ആയുസ്സിന്റെ ഏകാന്തത മുഴുവന്‍ ചില മണിക്കൂറുകളിലേയ്ക്ക് ചുരുങ്ങിയ പോലെ. എവിടെ നിന്നോ വീശിയ കാറ്റില്‍ ഒരു ജഡത്തിന്റെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം. അടുത്ത നാള്‍ സൂര്യോദയം കാണുമെങ്കില്‍ ഇരുണ്ട തെരുവുകള്‍ തോറും ഒരു ഭ്രാന്തനെ  പോലെ ഞാന്‍ ഓടും. അറപ്പോടെ എനിയ്ക്ക് നേരെ നീളുന്ന നൂറോളം കണ്ണുകളെ വകവെയ്ക്കാതെ.. ഉള്ളിലവശേഷിയ്ക്കുന്ന ജീവാംശത്തെ തൃപ്ത്തിപ്പെടുത്താന്‍. എന്നാല്‍, ഈ അവസ്ഥയില്‍ എന്റെ ജീവന് എന്ത് വില കാണും? അത് പൂജ്യത്തിലും കുറവായിരിയ്ക്കാം..
                              സ്ടേഷനിലെ എല്ലാ കടകള്‍ക്ക് മുന്നിലും അടഞ്ഞ ഷട്ടറുകള്‍. വര്‍ണക്കടലാസുകളും കുപ്പിച്ചില്ലുകളും നിറഞ്ഞ ഒരു ശവപ്പറമ്പ്. ഇളംകാട്ടിലുള്ള അവയുടെ അനക്കങ്ങള്‍ക്ക് എന്തോ പറയാനുള്ളപോലെ.. ഇവയിപ്പോള്‍ എന്‍റെ അപ്പാര്ടുമെന്റിനു മുന്നിലെ റോഡുകളില്‍ വിട്ടുപോവുന്നുണ്ടാവും.. തിങ്കലാഴ്ച്ചകള്‍ക്ക് ജീവന്‍ പകരുന്ന ഒട്ടനേകം തെരുവോരമാര്‍ക്കെടുകളില്‍. എന്നാലിപ്പോള്‍, ഏതോ ദിശയില്‍ നിന്ന് ആരുടെയോ ആക്രമണം കാത്തിരിയ്ക്കുമ്പോള്‍, അവയെല്ലാം വെറും മിഥ്യയാകുന്നു.
                                  "മടുക്കുന്നുണ്ടോ?", മൂന്നാമത്തെ സ്ക്രീന്‍ ചോദിച്ചു.
                        "കഴിയുമെങ്കില്‍ നിങ്ങളയാളെ എത്രയും വേഗം ഒപ്പിയെടുക്കാന്‍ നൊക്കൂ.. എനിയ്ക്ക് ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടണം.."
                            അവ ഒന്നടങ്കം ഊറിച്ചിരിച്ചു. ഒരു തമാശ കേട്ടതുപോലെ..
                            ആ ചിരികളിലെങ്കിലും ഒളിപ്പ്ച്ചുവെച്ച ഒരു അര്‍ത്ഥമുണ്ട്.. "അങ്ങനെ നിനക്ക് ഊരാന്‍ പറ്റില്ല.. കുറെ ചങ്ങലകള്‍ നിന്നെ വരിഞ്ഞുകൊണ്ടിരിയ്ക്കുന്നു."
                            വീട്ടിലേക്കു വിളിയ്ക്കണം. രാധയും മോനും കിടന്നിരിയ്ക്കാം.. എങ്കിലും..
                           ഇതുവരെയും എത്താത്തതിന്റെ കാരണം ചോടിയ്കില്ലായിരിയ്ക്കാം. ബോംബ്‌ ഭീഷണിയുടെ വാര്‍ത്തകള്‍ ഇതിനകം എല്ലാ ചാനലുകളിലും നിരഞ്ഞുതുലുംബുകയാവും. അതോ,വെറുമൊരു ഒറ്റവാചകമായി സ്ക്രീനിന്റെ അടിവശത്തെ തീവണ്ടിയില്‍ കടന്നുപോയിരിയ്ക്കുമോ?
                             "ഹലോ.." മറ്റൊരു ഗ്രഹത്തില്‍ നിന്ന് അബി.
                             തൊണ്ടയില്‍ എന്തോ ഭാരം അടിഞ്ഞുകൂടുന്നു.. രഹസ്യങ്ങള്‍ സൂക്ഷിയ്ക്കാനുള്ള കഴിവ് ഇത് കാരണം പണ്ടേ ഇല്ലാത്തതാണ്.
                            "നീ അമ്മയ്ക്ക് കൊടുക്ക്‌."
                             "അമ്മ എത്തിയിട്ടില്ല. ആശുപത്രിയില്‍ നിന്ന് വിളിച്ചു പറഞ്ഞു, ഇന്ന് നൈറ്റ്‌ ഡ്യൂട്ടിയുണ്ടെന്ന്."
                          എന്തോ ഒരു വല്ലായ്മ. മുമ്പും രാത്രി അവനെ ഒറ്റയ്ക്കിരുത്തിയിട്ടുള്ളതാണ്. അതിനുള്ള പക്വതയെല്ലാം എത്രയോ നേരത്തെ തന്നെ അവന്‍ നേടിയതാണ്. എങ്കിലും, മൂന്നു വിദൂരദ്വീപുകളിലല്ലേ തങ്ങളിപ്പോള്‍? എവിടെയോ നിന്നും ഇനിയുമെത്താത്ത ചില സന്ദേശങ്ങളും കാത്ത്..
                            "കിടക്കാറായില്ലേ?"
                          "കുറച്ചു നേരം ടിവിയില്‍ ബെന്‍ ടെന്‍ കണ്ടു. ലാസ്റ്റ് എപ്പിസോഡാ."
                            അര്‍ദ്ധരാത്രിയോടടുക്കാറായിരിയ്ക്കാം. കുടിവെള്ളടാപ്പിന്റെ വക്കില്‍ വീഴാന്‍ വെമ്പുന്ന തുള്ളികള്‍ പെട്ടെന്ന്, തണുപ്പില്‍ മരവിച്ചുപോയി. അതുവരെ ഒപ്പമുണ്ടായിരുന്ന ആ വീഴ്ച്ചയുടെ താളം നിലച്ചു. സ്ടേഷനിലെ ഈ ആറ് സ്ക്രീനുകള്‍ മാത്രമേ ഇനി ചലിയ്ക്കാന്‍ സാധ്യതയുള്ളൂ.
                            ഒന്നും കയര്‍ത്തുപറയാത്തതുകൊണ്ട്, അബി ഇപ്പോഴും ടിവിയ്ക്കു മുന്നിലായിരിയ്ക്കും. വരാനുള്ള ഉറക്കമില്ലാ രാത്രികളെ കുറിച്ചറിയാതെ. ബെന്‍ ടെന്‍ വാച്ച് കറക്കിക്കൊണ്ട് വില്ലന്മാരെ തുരത്തുന്നതും നോക്കി. ബെന്‍ ടെന്‍ ടിവിയുടെ ചതുരത്തില്‍ നിന്നിറങ്ങി അവന്റെയൊപ്പം സോഫയില്‍ ഇരിയ്ക്കുന്നു. അടുത്ത യുദ്ധത്തിന്റെ തന്ത്രങ്ങള്‍ അവനുമായി ചര്‍ച്ച ചെയ്യുന്നു. വീട്ടിലിപ്പോള്‍ രാത്രി വററിയിട്ടുണ്ടാവും. മറ്റൊരു ഗ്രഹത്തിലെ പകലുകള്‍ക്കിടയില്‍ .
                                  പെട്ടെന്ന്, ഫോണ്‍ റിംഗ് ചെയ്തു.
                                   "ഞങ്ങള്‍ എല്ലാം തകര്‍ക്കും. വൈകാതെ തന്നെ ഈ സ്റ്റേഷന്‍ ചരിത്രമാവും."
                               സ്ക്രീനുകളില്‍ നിന്നും രാത്രി അകന്നുപോവുന്നു. അവിടെ മഞ്ഞു പോലെ , ആകെ മരവിച്ച വെളുപ്പ്‌ പൊതിഞ്ഞു. നോക്കിനില്‍ക്കെ, വീണ്ടും ഫോണ്‍ ശബ്ദിച്ചു.
                                "ഞാനാ, അബി."
                                 "എന്താ?"
                                 "ഞാന്‍ കിടക്കാന്‍ പോവുകയായി. കാര്‍ട്ടൂണ്‍ കഴിഞ്ഞു. ആ നീല രാക്ഷസ്സന്‍ വീണ്ടും ബെന്നിനോട് തോറ്റു."
                                 "ഇത് പറയാനാണോ നീ വിളിച്ചത്?"
                               "അല്ല. അമ്മ എത്തിയിട്ടില്ല. പിന്നെ, രാവിലെ നമ്മളൊരു ചിറകൊടിഞ്ഞ പ്രാവിനെ എടുത്തില്ലേ? പറക്കാറാവുന്നവരെ മുറിയില്‍ ഇരിയ്ക്കട്ടെ എന്ന് പറഞ്ഞ്.. അത് ചിറകൊന്നനക്കി. ഞാന്‍ കരുതി പറക്കാന്‍ പറ്റുമെന്ന്. ജനാലയില്‍ നിന്ന് വിട്ടപ്പൊ.." അവന്റെ ശബ്ദം ദ്വീപുകള്‍ക്കിടയില്‍ ഒരു പാഴ്ശ്രുതിയായി മുറിഞ്ഞു.
                            ഞാനത് തേടി, ഒട്ടും പ്രതീക്ഷയില്ലാതെ. രാത്രി വറ്റിത്തീര്‍ന്ന എട്ടാം നിലയില്‍ നിന്ന് താഴേക്കു വീഴുന്ന ആ പ്രാവിനെ അപ്പോഴാണ്‌ ഞാന്‍ കണ്ടത്, നിശ്ശബ്ദം മുറിയിലേക്ക് കടന്നുവന്ന രണ്ടു കണ്ണുകളില്‍.
                          
                                 

5 comments:

ramadas said...

beautiful. keep it up

rema said...

onnukoodi vayichittu parayam, remachitta and parthan

Unknown said...

nannayittund. kurachu ambiguity und. ottavaayanayil kittunnilla. kavithakal ezhuthi nokkoo..

csccdvvd said...

thanks :)

Unknown said...

Enikkum aa ambiguity ishtamaayi :)

The pesky one among my multitudes

                      That one miserable crook who seeks constant validation? That devoured books like a bookworm without even an inkling of...